Monday, October 4, 2010

ഒരു വെടിക്ക് 2 പക്ഷി

എനിക്ക്  2 വയസ്സുണ്ടായിരുന്നപ്പോള്‍ ഉണ്ടായ ഒരു സംഭവം.
അമ്മയും, അച്ഛനും പറഞ്ഞു കേട്ട അറിവാണ്. കേട്ടപ്പോള്‍ ഒരു  കുറിപ്പ് എഴുതാനുള്ള സ്കോപ്പ് ഒക്കെ  ഉണ്ട് എന്ന് തോന്നി.

അനിയന്‍ അമ്മയുടെ വയറ്റില്‍ ഉള്ളത് കാരണം അമ്മയ്ക്ക് എന്റെ പിറകെ ഏതു സമയവും നടക്കാന്‍ പറ്റുമായിരുന്നില്ല. അതുകൊണ്ട് എന്നെ നോക്കാന്‍ വേണ്ടിയും, അല്ലറ ചില്ലറ പണികളില്‍ അമ്മയെ സഹായിക്കാന്‍ വേണ്ടിയും ഒരു ചേച്ചിയെ വീട്ടില്‍ നിര്‍ത്തിയിരുന്നു.

അങ്ങനെ ഒരു ദിവസം ഞാന്‍ മുറ്റത്തെ ചെമ്പകത്തിന്റെ ചോട്ടിലിരുന്നു കളിക്കുകയായിരുന്നു,
കളി എപ്പഴും ഒറ്റക്കാണ്. കയ്യിലിരുപ്പു നന്നായത് കൊണ്ട് ആരും കളിയ്ക്കാന്‍ കൂട്ടില്ല.

എന്റെ മാതാശ്രീയും, പിതാശ്രീയും  വീട്ടില്‍  ഉണ്ടായിരുന്ന ദിവസമായിരുന്നു  അത് . അമ്മ റെസ്റ്റ്  ആണ് റെസ്റ്റ് . (പൊതുവേ സ്ത്രീകള്‍ക്ക് റെസ്റ്റ് എടുക്കാന്‍ പറ്റിയ കാലം ഗര്‍ഭകാലം ആണല്ലോ !!!)
അച്ഛന്‍ അടുക്കളയില്‍ കാര്യമായിട്ട് എന്തൊക്കെയോ, ഉണ്ടാക്കുകയായിരുന്നു.

അടുക്കളയിലെ കലാപരിപാടികള്‍ ഒരു വഴിയായപ്പോള്‍ അച്ഛന്‍  മുറ്റത്തേക്ക്‌  വന്നു.
എന്നെ കാണാനില്ല, അത് വലിയ പ്രതികരണം ഒന്നും അച്ഛന് ഉണ്ടാക്കിയില്ല.

ഒരിടത്ത്‌ വെച്ചിട്ട് പോയാല്‍, അവിടെ തന്നെ ഇരിക്കുന്ന ആളല്ല എന്ന് അച്ഛന് നന്നായിട്ട്  അറിയാമായിരുന്നു.

അന്വേഷണം ആരംഭം. 1ആം ഘട്ടം.
കുറച്ച നേരം കഴിഞ്ഞപ്പോള്‍ വീണ്ടും വന്നു നോക്കി, എന്നെ കാണാനില്ല.‍ ഞാന്‍ അടുത്ത  വീട്ടില്‍  പോയി അവിടെ ഉള്ളവരെ ഉപദ്രവിക്കുകയായിരിക്കുമെന്നു കരുതി അച്ഛന്‍ അങ്ങോട്ട്  വന്നു.

അന്വേഷിച്ചപ്പോള്‍ അവിടെ ഇല്ല .(അവിടുത്തെ കുട്ടികള്‍ കളിക്കുന്നിടത്ത് പോയില്ല. കാരണം അവര്‍ എന്നെ കളിയ്ക്കാന്‍ കൂട്ടില്ല എന്ന് അച്ഛനു നല്ല ബോധ്യമുണ്ട് .)

അന്വേഷണം. 2ആം ഘട്ടം .
വഴിയില്‍ പോകുന്നവരോടൊക്കെ അനേഷിക്കാന്‍ തുടങ്ങി.
 "എന്റെ  മോളെ  കണ്ടോ ???!!!" എന്ന് .
ആരും കണ്ടിട്ടില്ല. ഇനി കിണറിലോ, കുളത്തിലോ  മറ്റോ !!!
ആശങ്കകള്‍ പലതരം ....!!!
അതിനൊക്കെ ചാന്‍സ്  ഉണ്ട് . അത്ര നല്ല വിത്താണല്ലോ ...!!!
എന്നെ അനേഷിച്ചു ആളുകള്‍ പരക്കം പായുകയാണ്.
ആ ഭാഗത്തുള്ള കിണര്‍,കുളം,തോട്,മേട്  എന്നുവേണ്ട  സകല ഇടവും അരിച്ചു പെറുക്കി.

കുറെ കഴിഞ്ഞപ്പോള്‍  ആരോ  പറഞ്ഞറിഞ്ഞു.
"തോണിച്ചാലില്‍ പീടിക തിണ്ണേല്‍ ഇരിക്കുന്നുണ്ട് " എന്ന്.

അന്വേഷണം. 3ആം ഘട്ടം.
അച്ഛന്‍ ഓടി തോണിച്ചാലില്‍ എത്തി.
എന്നെ കണ്ടെടുത്തു.
അച്ഛന്‍ ആയതുകൊണ്ട് എന്നെ തല്ലിയില്ല. (അമ്മയാണേല്‍ !!!)
പിന്നെ ചേച്ചിയ്ക് കുറെ വഴക്ക് കേട്ടു.
പറഞ്ഞിട്ട് കൊണ്ട് പോയ്കൂടയിരുന്നോ എന്നൊക്കെ പറഞ്ഞു.
(പിന്നെ കുറെ കാലത്തേക്ക്  ചേച്ചി വീട്ടില്‍ പണിക്ക് വന്നിട്ടില്ല.)
പിന്നെ സംഭവം ചോദിച്ചറിഞ്ഞു.

തോണിച്ചാലിലേക്ക് (ദി ഗ്രേറ്റ്‌ തോണിച്ചാല്‍ സിറ്റി - ഞങ്ങളുടെ വീടിനടുത്തുള്ള 2-3 കടകള്‍ മാത്രമുള്ള ഒരു  വലിയ സിറ്റി. അന്ന് 2-3 കടകളെ ഉണ്ടായിരുന്നുള്ളൂ. ഇന്ന് കുറെയേറെ മാറി. 2-3 നു പകരം 20 കടകള്‍ എങ്കിലും ഉണ്ട്) പോകുകയായിരുന്ന ചേച്ചി എന്നെ  കണ്ടു. "ചായയും, ബോണ്ടയും കഴിക്കാന്‍ പോകുവാണ്. വരുന്നോ? " എന്ന് ചോദിച്ചു. ഞാന്‍ കൂടെ ചാടിക്കേറിപ്പോയി. (ചായ & ബോണ്ട എന്റെ ഒരു വീക്നെസ്സ്‌ ആയിപ്പോയി).

കുറെ ദിവസം കഴിഞ്ഞപ്പോള്‍, ചേച്ചി വീണ്ടും അതുവഴി വന്നു.
അടുത്ത ആഴ്ച ഇതേ ദിവസം ഇതേ സമയം എന്നൊക്കെ പറയുന്നത് പോലെ, അതേ സീനില്‍ (മുറ്റത്തെ ചെമ്പകത്തിന്റെ ചോട്ടില്‍) ഞാനുമുണ്ട് . ചേച്ചി എന്നെ കണ്ടപ്പോള്‍ വെറുതെ നിന്നു...
           
അതാ ഒരു ശബ്ദം.
"കൊണ്ടുപോകുന്നതൊക്കെ കൊള്ളാം... പറഞ്ഞിട്ട് കൊണ്ട് പൊയ്ക്കോ"  അമ്മ വിളിച്ചു പറഞ്ഞു. അതില്‍ പിന്നെ അമ്മ ഏതു നേരവും എന്റെ പിറകെ തന്നെ ആയിരുന്നു.

ചേച്ചി ഒന്ന് ചമ്മി.. പിന്നെ അമ്മയോട് എന്തൊക്കെയോ സംസാരിച്ചിട്ട് പോയി.

എന്തായാലും, ആ സംഭവത്തിന്‌ ശേഷം എനിക്ക് എല്ലാ ദിവസവും അച്ഛന്റെ വക ബോണ്ട കിട്ടുമായിരുന്നു. ചേച്ചി എപ്പോള്‍ തോണിച്ചാലില്‍ പോയാലും എനിക്ക് ബോണ്ട കൊണ്ടുവരുമായിരുന്നു.
ഒരു വെടിക്ക് 2 പക്ഷി.